തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹൈറിച്ച്’ കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് പോലീസ് റിപ്പോർട്ട്
‘ഹൈറിച്ച്’ തട്ടിപ്പ് 1630 കോടി രൂപയുടേതെന്ന് പോലീസ്; ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിച്ചെയിൻ
തൃശ്ശൂർ: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹൈറിച്ച്’ കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് പോലീസ് റിപ്പോർട്ട്.
തൃശ്ശൂർ അഡീ. സെഷൻസ് കോടതിയിൽ ചേർപ്പ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ‘ഹൈറിച്ച്’ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നത്. വലിയ തട്ടിപ്പായതിനാൽ തുടരന്വേഷണത്തിനായി ഉയർന്ന അന്വേഷണ ഏജൻസികളെ ഏൽപ്പിക്കണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ ‘ഹൈറിച്ച്’ നടത്തിയത് മണിച്ചെയിൻ തട്ടിപ്പാണെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 1.63 കോടി ആളുകളിൽനിന്ന് പണം കൈപ്പറ്റി. നിയമങ്ങളൊന്നും പാലിക്കാതെയാണ് ഈ ഫണ്ടുശേഖരണം നടന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
‘ഹൈറിച്ച്’ തട്ടിപ്പിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയാണ് കോടതിയെ സമീപിച്ചിരുന്നത്. തുടർന്ന് കോടതി അന്വേഷണം നടത്താൻ ഉത്തരവിടുകയും ഇതനുസരിച്ച് ചേർപ്പ് പോലീസ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നൽകുകയുമായിരുന്നു.
ഹൈറിച്ച്’ ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പിൽ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്പനിയുടെ സ്വത്ത് താത്കാലികമായി കണ്ടുകെട്ടാൻ തൃശ്ശൂർ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഉത്തരവിട്ടിരുന്നു.