സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ
കൽക്കട്ട യാത്രയുടെ ഒരു ഭാഗം ചെലവഴിച്ചത് സി വി രാമൻ റിസർച്ച് നടത്തിയ ഐ എ സി എസി ലായിരുന്നു
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.
1928 മുതൽ സി വി രാമന് നോബൽ സമ്മാനത്തേക്കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു. രണ്ട് വർഷത്തിന് ശേഷം രാമൻ പ്രഭാവം എന്ന കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. നവംബറിൽ നോബൽ സമ്മാനം വാങ്ങാനായി ജൂലൈയിൽ തന്നെ അദ്ദേഹം സ്വീഡനിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ശാസ്ത്രജ്ഞരിൽ ഒരാളും നോബൽ സമ്മാന ജേതാവുമായ സി വി രാമൻ എന്ന് അറിയപ്പെടുന്ന, സർ ചന്ദ്രശേഖര വെങ്കട രാമന്റെ ജന്മദിനമാണ് നവംബർ 7. 1888 നവംബർ 7 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1970 ൽ അന്തരിച്ചു. ഒരു കോളജ് ലക്ചർ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും ആയിരുന്നു പിതാവ് കോളജിൽ പഠിപ്പിച്ചിരുന്നത്. ഇതാണ് സിവിയേയും ശാസ്ത്ര വിഷയത്തിലേക്ക് അടുപ്പിച്ചത്. സി വി രാമനെക്കുറിച്ച് ചില കാര്യങ്ങൾ മനസിലാക്കാം
പാലിത് പ്രഫസർ ഓഫ് ഫിസിക്സ്
1917 ൽ കൊൽക്കത്ത സർവകലാശാലയിൽ സർ തരക നാഥ് പാലിതിന്റെ പേരിലുള്ള പാലിത് ചെയർ ഓഫ് ഫിസിക്സിൽ ആദ്യത്തെ ഭൗതിക ശാസ്ത്ര പ്രൊഫസറായി അദ്ദേഹം നിയമിതനായി. അതുകൊണ്ട് തന്നെ പാലിത് പ്രഫസർ ഓഫ് ഫിസിക്സ് എന്നായിരുന്നു ഈ പദവി അറിയപ്പെട്ടിരുന്നത്.
ഐ എ സി എസ്
കൊൽക്കത്ത സർവകലാശാലയിൽ അദ്ധ്യാപനം നടത്തുമ്പോൾ തന്നെ അദ്ദേഹം കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസിൽ (ഐ എ സി എസ്) ഗവേഷണം തുടർന്നു. പിന്നീട് അസോസിയേഷനിൽ ഓണററി സ്കോളറായി
ദേശീയ ശാസ്ത്ര ദിനം
നോബൽ സമ്മാനത്തിന് അർഹനാക്കിയ കണ്ടുപിടുത്തത്തിന് വഴിക്കാട്ടിയായ സുപ്രധാന പരീക്ഷണങ്ങൾ രാമൻ നടത്തിയത് ഐ എ സി എസിൽ വച്ചായിരുന്നു. പ്രകാശകിരണങ്ങളുടെ വിസരണം സംബന്ധിച്ച തന്റെ സുപ്രധാന കണ്ടെത്തൽ സി വി രാമൻ നടത്തിയത് ഇവിടെ വച്ചായിരുന്നു. 1928 ഫെബ്രുവരി 18നായിരുന്നു അത്. ആ ദിവസമാണ് നമ്മൾ ദേശീയ ശാസ്ത്ര ദിവസമായി ആചരിക്കുന്നത്.
കെ എസ് കൃഷ്ണൻ
ഈ പരീക്ഷണത്തിൽ രാമനെ സഹായിക്കാൻ ഒരു സഹായി ഉണ്ടായിരുന്ന കാര്യം പലർക്കും അറിയില്ല. രാമന്റെ സഹപ്രവർത്തകനായ കെ എസ് കൃഷ്ണൻ ആയിരുന്നു അത്. നോബൽ സമ്മാനം വാങ്ങിക്കൊണ്ടുള്ള പ്രസംഗത്തിൽ കെ എസ് കൃഷ്ണന്റെ പേര് പരാമർശിക്കാൻ പക്ഷെ സി വി രാമൻ മറന്നിരുന്നില്ല.
റോയൽ സൊസൈറ്റിയിൽ അഗത്വം
ആറ്റോമിക് ന്യൂക്ലിയസും പ്രോട്ടോണും കണ്ടെത്തിയ ഡോ. ഏണസ്റ്റ് റുഥർഫോർഡ് 1929 ൽ ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ രാമന്റെ സ്പെക്ട്രോസ്കോപ്പിയേക്കുറിച്ച് പരാമർശം നടത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന് റോയൽ സൊസൈറ്റിയിൽ അംഗത്വവും ലഭിച്ചു
നോബൽ സമ്മാനം
1928 മുതൽ സി വി രാമന് നോബൽ സമ്മാനത്തേക്കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു. രണ്ട് വർഷത്തിന് ശേഷം രാമൻ പ്രഭാവം എന്ന കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. നവംബറിൽ നോബൽ സമ്മാനം വാങ്ങാനായി ജൂലൈയിൽ തന്നെ അദ്ദേഹം സ്വീഡനിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ആദ്യ ഏഷ്യക്കാരൻ
ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ മാത്രമല്ല, വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തികൂടിയാണ് സി വി രാമൻ.
ക്വാണ്ടം ഫോട്ടോൺ സ്പിൻ
1932 ൽ രാമനും സൂരി ഭാഗവന്തവും ക്വാണ്ടം ഫോട്ടോൺ സ്പിൻ കണ്ടെത്തി. ഈ കണ്ടെത്തൽ പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവം തെളിയിക്കാൻ കൂടുതൽ സഹായകരമായി.
കടലിന്റെ നീലിമ
1921 ൽ യൂറോപ്പിലേക്ക് പോകുമ്പോൾ അദ്ദേഹം കണ്ട, മെഡിറ്ററേനിയൻ കടലിന്റെ അത്ഭുതകരമായ നീല നിറമായിരുന്നു അദ്ദേഹം കണ്ടെത്തിയ ഒപ്റ്റിക്കൽ തിയറിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു
പ്രകാശത്തിനൊപ്പം ശബ്ദവും
പ്രകാശത്തെക്കുറിച്ചുള്ള പഠനത്തിൽ മാത്രമല്ല രാമൻ ശ്രദ്ധ പതിപ്പിച്ചത്. ശബ്ദശാസ്ത്രത്തിലും അദ്ദേഹം പരീക്ഷണം നടത്തി. ഇന്ത്യൻ ഡ്രമ്മുകളായ തബല, മൃതംഗം എന്നിവയുടെ ശബ്ദത്തിന്റെ സ്വരചേർച്ചയേക്കുറിച്ച് പഠനം നടത്തിയ ആദ്യത്തെ വ്യക്തികൂടിയാണ് സി വി രാമൻ
തപാൽ സ്റ്റാമ്പ്
1954 ൽ ഭാരത് രത്ന സമ്മാനിച്ചാണ് അദ്ദേഹത്തെ രാജ്യം ആദരിച്ചത്. അദ്ദേഹത്തിന്റെ ആദ്യ മരണ വാർഷികത്തിൽ ഇന്ത്യൻ തപാൽ വകുപ്പ് സർ സി വി രാമന്റെ സ്മരണയ്ക്കായ് സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു