അധ്യാപകർ മാറുമ്പോൾ…അധ്യാപകയോഗ്യതയിലും പരിശീലനത്തിലുമൊക്കെ അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്നു
അധ്യാപകർ മാറുമ്പോൾ…
വിദ്യാഭ്യാസത്തിന്റെ രണ്ടാംതലമുറ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ അധ്യാപകരെ സജ്ജമാക്കുക എന്നതു പ്രധാനമാണെന്ന് ഖാദർ സമിതി നിരീക്ഷിച്ചു.
ആധുനിക സാങ്കേതികവിദ്യ വിവേകത്തോടെ ഫലപ്രദമായി പഠനബോധനപ്രവർത്തനത്തിന് പ്രയോജനപ്പെടുത്തുന്ന തരത്തിൽ അധ്യാപകർ പ്രാപ്തരാവണം. ഇതിനായി അധ്യാപകയോഗ്യതയിലും പരിശീലനത്തിലുമൊക്കെ അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്നു.
ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പുള്ളതും അതിനുശേഷമുള്ളതുമായ അധ്യാപകപരിശീലനം സമഗ്രമാറ്റത്തിന് വിധേയമാകണം. ഒരു ഡോക്ടറോ എൻജിനിയറോ അതതു മേഖലയിൽ അഭിരുചിയോടെയും സവിശേഷ വിദ്യാഭ്യാസത്തിലൂടെയും വാർത്തെടുക്കപ്പെടുന്ന രീതി അധ്യാപകർക്കും നിർബന്ധമാക്കണമെന്നാണ് സമിതിയുടെ നിർദേശം.
ഇതിനായി ബിരുദവും ബിരുദാനന്തര ബിരുദവുമടക്കമുള്ള യോഗ്യതകൾ അടിസ്ഥാനമാക്കിയും അധ്യാപകവിദ്യാഭ്യാസം ഉൾപ്പെടുത്തിയുമുള്ള പഞ്ചവത്സര സംയോജിത കോഴ്സുകൾ വേണമെന്നാണ് ശുപാർശ.
ലോവർ പ്രൈമറിക്ക് ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കണമെന്ന് ഒന്നാം റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ആറ്, ഏഴ് ക്ലാസുകൾക്ക് എൻ.സി.ടി.ഇ. നിബന്ധനയനുസരിച്ചുള്ള അധ്യാപകയോഗ്യതയും എട്ടുമുതൽ 12വരെ ബിരുദാനന്തരബിരുദവും അതതു വിഷയങ്ങളിൽ വിദ്യാഭ്യാസബിരുദവും വേണമെന്നാണ് ശുപാർശ. ഇപ്പോഴത്തെ കോഴ്സുകൾക്കുപകരം, അധ്യയനത്തിനുള്ള അഭിരുചിക്ക് ഊന്നൽ നൽകി അധ്യാപക കോഴ്സുകൾ സംയോജിപ്പിച്ചുള്ള സവിശേഷബിരുദം അധ്യാപകർ നിർബന്ധമായും നേടിയിരിക്കണം.
എന്നാൽ, പ്രൈമറിതലത്തിലും മറ്റും ഇപ്പോഴുള്ള രണ്ടു കോഴ്സുകളിലും സമൂലമായ മാറ്റം നിർദേശിക്കുന്ന ഈ പരിഷ്കാരം നടപ്പാക്കുന്നത് എളുപ്പമല്ല. എന്നാൽ, ഇതിന് വ്യക്തമായ അക്കാദമിക ആസൂത്രണം വേണമെന്നാണ് സമിതിയുടെ അഭിപ്രായം.